Nov 22, 2012

വൃശ്ചികം..! ഒരോര്‍മ്മ കുറിപ്പ്


ഇത് വൃശ്ചികം... മഞ്ഞു വീണലിഞ്ഞ രാത്രി നേരെമേറെ പുലരുവോളം നമ്മെ പുതപ്പിനുള്ളില്‍ തളച്ചിടുന്ന കാലം... സൂര്യനുണര്‍ന്നാലും ഇടവഴിയിലെ പുല്‍ത്തകിടില്‍ ഒളിച്ചിരിക്കുന്ന ജലകണികകള്‍ കാമുകിയെ പോലെ കാല്‍പാദത്തില്‍ ചുംബിക്കുന്ന കുളിരുള്ള പ്രഭാതങ്ങള്‍ ... 

മറവിയെന്ന പായല്‍ പിടിച്ച ഓര്‍മ്മക്കുളത്തില്‍ ആരോ എറിഞ്ഞൊരു കല്ല്‌ ചീളാല്‍ വ്യക്തമാകുന്ന തെളിനീരില്‍ ഭൂതകാലത്തിന്റെ സ്മരണകള്‍ പതിയെ പതിയെ തെളിഞ്ഞു വരുന്നുണ്ട്...

പല്ലുകള്‍ കൂട്ടിയിടിക്കുമാറു കോച്ചിപ്പിടിക്കുന്ന തണുപ്പിനെ അവഗണിച്ചു, പുഴയിലേക്ക് കുളിക്കാനായ് പോകുകയും കുളി കഴിഞ്ഞു വരികയും ചെയ്യുന്ന ഹൈന്ദവ ഭക്തരുടെ,.. മടിച്ചിരിക്കുന്ന പുലരിയെ വിളിച്ചുണര്‍ത്താനെന്നോണം ഉച്ചത്തിലുള്ള അയ്യപ്പവിളികളുടെ ശബ്ദം കേട്ടുകൊണ്ടുണരുന്ന ഉമ്മ, അടുക്കളവാതിലിന്റെ ഓടാമ്പല്‍ വലിച്ചു തുറക്കുന്ന ശബ്ദം തലവരെ മൂടിപ്പുതച്ച പുതപ്പിനുള്ളില്‍ കിടന്നു കേള്‍ക്കുമായിരുന്നു... എന്നിട്ടും ഇമകള്‍ ഇറുക്കിയടച്ചു വീണ്ടും ഉറക്കത്തെ കാത്തിരിക്കും..

തണുപ്പരിച്ചിറങ്ങുന്ന ദ്വാരം ഇരുട്ടില്‍ തപ്പി അവിടേക്ക് പുതപ്പു വലിച്ചു നീട്ടാനൊരു പാഴ്ശ്രമം നടത്തും... അപ്പോഴേക്കും അനിയന്‍ പുതപ്പ് അവന്റെ മേലേക്ക് വലിക്കും... ദ്വന്ത യുദ്ധങ്ങള്‍ക്കൊടുവില്‍ പുതപ്പിന്റെ പപ്പാതിക്ക് സന്ധിയാകും... പിന്നെ... തനിക്കു കിട്ടിയ പാതി അവകാശത്തില്‍ ചേരട്ടയെ പോലെ ഒന്ന് കൂടി ചുരുണ്ട് കൂടി കുറച്ചു നേരം കൂടി കിടക്കുമ്പോഴേക്കും അടുക്കളയില്‍ നിന്നും ഉമ്മയുടെ വിളി വരും...

"...മാനേ... ണീറ്റ് നിസ്കരിച്ചാന്‍ നോക്കിനെടാ..."

ആരെയൊക്കെയോ പ്രാകി പറഞ്ഞ് കൈകള്‍ കൊണ്ട് നെഞ്ചത്ത് ഗുണനം വരച്ച് അടുക്കളയില്‍ വന്നു അടുപ്പിനരികിലിരുന്നു ചൂട് കായുമ്പോഴേക്കും ഉമിക്കരി എടുത്ത് കയ്യില്‍ ഇട്ടു തന്നു പല്ല് തേച്ചു വരാന്‍ ഉമ്മ പറയും... 

മടിച്ചു മടിച്ചു കിണ്ടിയെടുത്ത് കയ്യിലേക്ക് വെള്ളമോഴിക്കുമ്പോഴേക്കും അസഹനീയ തണുപ്പിനാല്‍ "അള്ളോ.." ന്നൊരു വിളി വരും... കഴുത്തറുത്തിട്ട കോഴി പെടക്കുന്ന പോലൊരു പെടച്ചിലില്‍ പല്ലുതേപ്പും വുളു എടുക്കലും കഴിയും... നിസ്കരിച്ചു വരുമ്പോഴേക്കും കട്ടന്‍ ചായ റെഡി ആയിട്ടുണ്ടാകും...!

അടുപ്പിനരികില്‍ തന്നെ ഇരുന്നു, ആ ചായ മൊത്തി മൊത്തി കുടിക്കുന്നതിനിടയില്‍ ഉമ്മ പറയും...

"...കണ്ണനും പ്രവീണുമൊക്കെ മലക്ക് പോകാന്‍ കുളിക്കാനായ്‌ വരുണോണ്ടാണ്... ഇങ്ങക്ക് സുബുഹ് ഖളാഹ് ആകാതെ കിട്ടണത്..."

"ഹ..ഹാ... തണുപ്പത്ത് ഞമ്മള്‍ നീച്ചു വന്നതും പോരാ... അയിന്റെ ക്രെഡിറ്റ് ഒക്കെ ഓല്‍ക്കും... പെസ്റ്റ് ഉമ്മ..." അനുജന്റെ പരാതി...

" അല്ലാതെ പിന്നെ... എത്ര വട്ടം വിളിചാലാ ഇങ്ങളൊന്ന് നീച്ചല്‍ ..?" ഉമ്മയുടെ വാദം... ന്യായം...!

അടുക്കളയെന്ന കോടതി മുറിയില്‍ നിന്നും ഉമ്മയോട് വാദിച്ചു ജയിക്കില്ലെന്ന് ബോധ്യമായതോടെ തലകുനിച്ചു ഞങ്ങള്‍ ഇടവഴിയിലേക്ക് ഇറങ്ങി...!

ചെമ്മല (കൊഴിഞ്ഞു വീണ ഇലകളും മറ്റും) അടിച്ചു വാരി പെറുക്കുന്നവര്‍ ഇടവഴി വൃത്തിയാക്കല്‍ തുടങ്ങിരിക്കുന്നു... അവരുടെയെല്ലാം കൈവശം കയറു കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക ഇനം ചാക്കുകള്‍ കാണും...

അനിയന്‍ അതില്‍ കയറി ചാടി ചാടി ചപ്പിച്ചു കൊടുക്കും... അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ചെമ്മല അതില്‍ നിറയ്ക്കാനാവും... അപരനു ഉപകാരമുള്ള ആ കുസൃതി ഒന്ന് രണ്ടു വട്ടം ചെയ്യുമ്പോഴേക്കും ഇടവഴി ചെത്തിന്‍മേല്‍ (റോഡില്‍ ) കൂട്ടിമുട്ടും...

അബ്ദുക്ക തന്റെ പലചരക്ക് കടയുടെ നിരപ്പലക ഒന്നൊന്നായി എടുത്തു ചാരി വെക്കുന്നതേ ഒള്ളൂ... ഞങ്ങളെ കണ്ടതും അബ്ദുക്ക ചോദിച്ചു...

"മദ്രസയൊന്നും ഇല്ലാത്ത ഇന്നെവിടെക്കാ രണ്ടാളും കൂടി ഇത്ര നേരത്തേ..? "

"വെറുതെ പോന്നതാ... പേപ്പര്‍ വായിക്കേം ചെയ്യാലോ ന്നു വെച്ച്..." അപ്പോള്‍ വായില്‍ വന്നത് പോലെ പറഞ്ഞു...

ഉണ്ണിയേട്ടന്റെ ചായക്കടയില്‍ നല്ല തിരക്കുണ്ട്‌..,.. കടയുടെ ഉമ്മറത്ത് ഒന്നിലധികം തൂമ്പ ചാരി വെച്ചത് കണ്ടു അനിയന്‍ ചോദിച്ചു...
"കാക്കൂ... കുറെ കൈക്കോട്ടുകള്‍ അവിടെ ഇരിക്കുന്നുണ്ടല്ലോ.. ഇന്നെന്താ സേവന വാരം തുടങ്ങുകയോ മറ്റോ ആണോ...? "

"അല്ലേടാ... തോട്ടം കിളക്കാന്‍ പോകുന്ന പണിക്കാര്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ പുറത്തു വെച്ചതാവും..." ന്നൊരു മറുപടി ഞാനും കൊടുത്തു...

(തുടരും...)

Nov 21, 2012

വായനക്കാരിയുടെ കണ്ണില്‍ ...


പ്രിയനേ... എഴുത്തുകാരാ...
അകലങ്ങളില്‍ എവിടെയോ ആണ് നീ... എന്നിരുന്നാലും നിന്റെ അക്ഷരങ്ങള്‍ എന്നെ തേടി വരുന്നുണ്ട്... അക്ഷരങ്ങളുടെ ലോകത്ത് നീ ഇന്നും അലസനാണെന്നതില്‍ വിഷമം തോന്നാറുണ്ടെങ്കിലും... ഇടക്കിടക്കുള്ള ആളിക്കത്തലുകള്‍ , അണയാത്ത തീ നാളം നിന്നിലിന്നും അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു...

ഉമിത്തീ പോലെരിയുന്ന നിന്റെ തീക്കനലുകളെ ആളിക്കത്തിക്കാന്‍ കാറ്റായ് അവതാരമെടുക്കുന്നത് ആരാണ് എന്നൊരു ചോദ്യം എന്നില്‍ ഉരുത്തിരിയാറുണ്ട് പലപ്പോഴും... ഉത്തരം കണ്ടെത്തുന്നതില്‍ പരാജിതയാവുമ്പോള്‍ ഭൂതകാലത്തിലേക്ക് ആ ചോദ്യമൊരു ചൂണ്ടയെറിയും...

പണ്ടും നീ അങ്ങിനെ ആയിരുന്നല്ലോ... ഇനിയൊരിക്കലും നിന്റെ എഴുത്തുണ്ടാവില്ലെന്ന തോന്നല്‍ ഉളവായി തുടങ്ങുന്ന നിമിഷങ്ങളില്‍ നീ ശക്തമായ ഒരു പ്രമേയം എഴുതിക്കൊണ്ട്... എന്റെ, എന്നെ പോലെ നിന്റെ അക്ഷരങ്ങള്‍ക്കായ് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ അക്ഷരമഴയൊരുക്കും നീ... വായനയുടെ ലോകത്ത്, വരള്‍ച്ചയുടെ മീനമാസ ചൂടില്‍ വിണ്ടു കീറിയ ഹൃത്തടങ്ങളില്‍ കുളിരായ് മാറ്റുവാന്‍ പ്രാപ്തമായൊരു മഴ...! അത്തരമൊരു മഴയില്‍ നനഞ്ഞു കുതിര്‍ന്നവളുടെ മയിലാട്ടം മാത്രമാണീ കത്തിനാധാരം...

നിന്റെ അക്ഷരങ്ങളെ പ്രണയിച്ചവളെന്ന നിലയില്‍ ... ഒരു കാമുകിയുടെതായ സങ്കല്‍പ്പങ്ങളും പരാതികളും പരിഭവങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും ഒക്കെ സ്വന്തമായുള്ളവളാണ് ഞാന്‍ ... അത് നിന്നോട് പങ്കുവെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളും...



നിന്റെ വരികളില്‍ നിന്നും പ്രണയം ഇറങ്ങി പോയിട്ടെത്ര നാളായി...? എന്ത് കൊണ്ടാണ് നിന്റെ അക്ഷരങ്ങളില്‍ നിന്നും പ്രണയത്തെ പടിയിറക്കി വിട്ടു പിണ്ഡം വെച്ചത്...? തൊട്ടുതീണ്ടായ്കയുടെ ജ്വരം നിന്നെയും ബാധിച്ചുവോ..?

കാലഘട്ടത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലെ അര്‍ത്ഥശൂന്യമായ പ്രണയങ്ങള്‍ നീ പറഞ്ഞു തുടങ്ങി അവസാനിപ്പിക്കുമ്പോഴേക്കും ആ പ്രണയവും അവസാനിക്കുമോയെന്ന ഭയമാണോ നിന്നെ പ്രണയാക്ഷരങ്ങളെ തൊട്ടു പിന്‍വലിക്കുന്നത്...

അതോ... നിന്നെ വിട്ടു പോയ പ്രണയിനിയുടെ വിരഹത്താല്‍ നിന്നിലെ പ്രണയവും മരവിച്ചതോ..? അങ്ങിനെയെങ്കില്‍ ... പ്രണയഭാജനത്തെ സ്വന്തമാക്കലല്ല പ്രണയമെന്ന നിന്റെ ആദര്‍ശത്തിനെ അത് വെല്ലുവിളിക്കുന്നു...

നിന്റെ അക്ഷര ചോറ് പ്രകൃതിയുടെ കലത്തില്‍ വെച്ചിട്ട് കാലമെത്രയായി...? മരങ്ങളുടെ പച്ചപ്പും തണലും പുഴയും കുളവും നീരാട്ടുമൊക്കെ വിട്ടു കൊണ്ക്രീറ്റ് സൗധങ്ങളുടെ നാല് ചുവരുകളും, അതിനുള്ളിലെ ഫാനും ഏസിയും, സ്വിമ്മിംഗ് പൂളുകളിലെ നിറമുള്ള വെള്ളവുമൊക്കെ നിന്റെ അക്ഷരക്കൂട്ടുകളില്‍ ചേരുവയായി കയറി വരുന്നതെന്തുകൊണ്ടാണ്...?

വികസനത്തിന്റെ പാത പിന്തുടര്‍ന്ന് ഹൈവേയിലൂടെയും എക്സ്പ്രെസ്സ് വേയിലൂടെയുമൊക്കെ നിന്റെ വരികള്‍ സഞ്ചരിക്കുമ്പോള്‍ പുഴയോഴുകിയ വഴിയും നാം പിച്ച വെച്ച് നടന്ന ഇടവഴിയും ഒക്കെ നിന്റെ വരികളില്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാണ് നീ സമ്മാനിക്കുന്നത്...!

നീയറിയുന്നില്ലെങ്കിലും നിന്റെ വരികളില്‍ പ്രതീക്ഷയോടെ കണ്ണുകള്‍ പായിക്കുന്നവര്‍ കാണാമറയത്തുണ്ട്... പ്രാര്‍ഥനകളും പ്രതീക്ഷകളുമായി... നിന്നെ പോലെ എഴുതാന്‍ കഴിയാത്ത അവര്‍ക്ക് പറയാനുള്ളത് കൂടി നിന്റെ വരികളിലൂടെ ലോകമറിയണം എന്നാഗ്രഹിക്കുന്ന ചിലര്‍ ... നിന്റെ തൂലികയില്‍ നിന്നും ഓരോ കുഞ്ഞു പിറക്കുമ്പോഴും ഒരു പേരക്കിടാവിനെ കൂടി കിട്ടിയ പോലെ... സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവര്‍ ...

ഈയിടെയായി നിന്റെ രചനകളില്‍ ലൈംഗികതയുടെ അതിപ്രസരം കടന്നു വരുന്നുവെന്ന് വാദിക്കുന്ന ചിലരുണ്ട്... എനിക്കവരോട് പുച്ഛമാണ് തോന്നുന്നത്... ഒളിഞ്ഞിരുന്നു ആസ്വദിക്കുകയും പുറമേക്ക് വിമര്‍ശിക്കുകയും ചെയ്യുന്ന കപട സദാചാരത്തിന്റെ കാവലാളാകാന്‍ നിന്റെ വരികള്‍ ഒരുക്കമല്ലെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്... പലരും പറയാന്‍ മടിക്കുന്നത് പറയാന്‍ നീ കാണിക്കുന്ന തന്റേടം... അത് വിമര്‍ശന ശരങ്ങളാല്‍ കൈമോശം വരാതിരിക്കട്ടെ..

Nov 14, 2012

ഉറങ്ങാത്ത കൂട്ടുകാരന്‍

ഓര്‍മ്മ വെച്ച നാള്‍ തൊട്ടു നീ എന്റെ ചുറ്റുപാടുകളില്‍ ഉണ്ട്...
എന്റെ ഓരോ വളര്‍ച്ചയും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയത് നിന്റെ ഹൃദയമിടിപ്പുകള്‍ ആണ്... 

ഞാനിന്നുമോര്‍ക്കുന്നു... ഞാന്‍ നിന്നെ ആദ്യം കണ്ട നാള്‍ ... അല്ല... എനിക്കും മുമ്പേ പിറന്ന നിന്നെ തിരിച്ചറിഞ്ഞ നിമിഷം.... നടക്കാന്‍ പഠിച്ച കാലത്ത്... വലതു കയ്യാല്‍ എന്നെ പിടിച്ചു നടക്കുന്ന അച്ഛന്റെ ഇടതു കയ്യില്‍ പിടിവിടാതെ നീയുണ്ടായിരുന്നു... 

എന്നെ നോക്കുന്നതിനിടയിലും ഇടയ്ക്കിടയ്ക്ക് അച്ഛന്‍ നിന്നെ ശ്രദ്ധിക്കാന്‍ മടി കാണിച്ചിരുന്നില്ല... കുറച്ചു സമയം കളിക്കുമ്പോഴേക്കും എന്നെ കൈ വിടുവിച്ചു പോകുന്ന അച്ഛന്‍ നിന്നെ മാത്രം കൂടെ കൂട്ടുന്നത് കണ്ടു പലപ്പോഴും എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ട്... !









അച്ഛന്റെ ഇടതു കയ്യില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കാത്ത നിന്നെ... കുളിക്കടവില്‍ വെച്ച് അച്ഛന്‍ നിന്നെ താഴെ വെച്ചതു ഞാന്‍ കണ്ട ആ ദിവസം... വീണു കിട്ടിയ അവസരം നോക്കി നിന്നെ ഞാന്‍ കുത്തി നോവിച്ചത് നീ ഓര്‍ക്കുന്നുവോ..? നീയതോര്‍ത്താലും ഇല്ലെങ്കിലും അക്കാരണത്താലെന്നെ അച്ഛന്‍ തല്ലിനോവിച്ചതിന്നും ഞാന്‍ ഓര്‍ക്കുന്നു...! 

ഞാന്‍ ചെല്ലുന്നിടത്തെല്ലാം നീയുണ്ടായിരുന്നു... പല രൂപത്തിലും... പല ഭാവത്തിലും... ആണായി പിറന്നവരുടെയൊക്കെ കയ്യില്‍ തൂങ്ങി നീ ചിരിക്കുമ്പോള്‍ എനിക്ക് നിന്നോട് ദേഷ്യമായിരുന്നു... പക്ഷെ... 

ഒന്നാം ക്ലാസില്‍ ഞാന്‍ ഒന്നാമനായ ആ നാള്‍ ... അച്ഛനൊപ്പം വന്നു നീയെന്റെ കൈ പിടിച്ച അന്ന് തൊട്ടു എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നി... അതില്‍ പിന്നെ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് നിന്നെ നോക്കി "നാശം" എന്ന് പിറുപിറുക്കുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് സഹതാപമായിരുന്നു... ഒപ്പമവരോട് വെറുപ്പും...!

രാപകലില്ലാതെ ഓടുന്ന നിന്നോടൊപ്പം ഓടി തളര്‍ന്നു ഉമ്മറപ്പടിയില്‍ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ ചുമരില്‍ തൂങ്ങി നിന്ന് ശബ്ദമുണ്ടാക്കി ഉണര്‍ത്തി,.. കിടപ്പ് മുറിയില്‍ പോയി കിടക്കാന്‍ ഓര്‍മ്മിപ്പിച്ചതും നീയായിരുന്നില്ലേ.? 

സ്കൂളിലും കളിക്കളത്തിലും ഒക്കെ എന്റെ കൂട്ടുകാര്‍ക്കിടയില്‍ അഭിമാനപൂര്‍വ്വം നിന്നെ പരിചയപ്പെടുത്തിയ ദിവസം ഓര്‍ക്കുന്നുവോ നീ..? 

അന്ന് നിന്നെ കുറിച്ച് ഞാന്‍ പൊങ്ങച്ചം പറഞ്ഞതാണ് എന്ന് പറഞ്ഞ പാറുവിന്റെ ചെവിക്കു പിടിച്ചു ഞാന്‍ തിരുമ്മിയതും... നിന്നെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ പുറം തിരിഞ്ഞു നിന്ന നാസറിന്റെ തലമണ്ടക്കിട്ടു കൊട്ടിയതും... ബലം പ്രയോഗിച്ചു നിന്നെ എന്നില്‍ നിന്നകറ്റാന്‍ ശ്രമിച്ച ആ തടിമാടന്‍ അപ്പുവിന്റെ അടുത്ത് നിന്നും നിന്നെയും കൊണ്ട് കുതറി ഓടിയതും... അകലെ നിന്നവനെ കല്ലെടുത്തെറിഞ്ഞതും ഒക്കെ നീയിന്നോര്‍ക്കുന്നുവോ..? 

നിന്റെ ബലത്തിലാണ് ഞാന്‍ അവര്‍ക്ക് മുമ്പില്‍ അഹങ്കരിച്ചതെന്നതിനാല്‍ തന്നെ....നിന്നെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല...! എല്ലാം ഇന്നലെയിലെന്ന പോലെ എനിക്കോര്‍മ്മയുണ്ട്...

പതിയെ പതിയെ നീ എന്റെ സന്തത സഹചാരി ആയി മാറിയപ്പോള്‍ നമ്മള്‍ക്കിടയില്‍ വല്ലാത്തൊരടുപ്പം ഉണ്ടായതറിഞ്ഞിരുന്നോ നീ...? 

ഞാന്‍ വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന നിന്ന നോക്കുമ്പോഴെല്ലാം ഇടതു കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് കളിക്കാന്‍ പോകുവാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു നീ...

ഊണിലും ഉറക്കിലും യാത്രയിലും ഒക്കെ... എന്തിനധികം പറയണം.. കുളിക്കുമ്പോഴും കക്കൂസില്‍ പോകുമ്പോള്‍ വരെ നീ എന്റെ കൂടെ വന്നില്ലേ...? 

നമുക്കിടയിലെ മറയില്ലാത്തൊരു കൂട്ടുകെട്ട് കണ്ടു അമ്മ പലപ്പോഴും എന്നെ വഴക്ക് പറഞ്ഞപ്പോള്‍ പല രാത്രികളിലും വിഷമത്തോടെയെങ്കിലും നിന്നെ കൈവിടുവിച്ചിട്ടുണ്ട് ഞാന്‍ ... എന്നിട്ടും... നേരം പുലരുമ്പോള്‍ ... എന്നോട് കൂട്ടുകൂടാന്‍ നീ മടി കാണിച്ചില്ല...!

ഒരിക്കല്‍ എന്നോടൊപ്പം മുങ്ങിക്കുളിച്ചതിന്റെ പേരില്‍ മൂക്കില്‍ വെള്ളം കയറി ചീരാപ്പ് പിടിച്ച നിന്നെയും കൂട്ടി അടുപ്പിനടുത്ത് പോയി നിന്ന് ആവി കൊള്ളിച്ചു ഞാന്‍ ,... 

ക്ഷീണം കൊണ്ട് കിതച്ചു നീ കിടപ്പിലായപ്പോള്‍ നിന്റെ കാലുകള്‍ തിരുമ്മി തന്നു, പിന്നില്‍ നിന്നും വേഗത്തില്‍ തള്ളി നിന്നെ നടത്തിയതോര്‍മ്മയുണ്ടോ.. അങ്ങിനെ നടന്നു വന്ന നീ പിന്നെ ഉഷാറായി വീണ്ടുമെന്നെ കൈപിടിച്ച് നടന്നതും ഇന്നുമോര്‍മ്മയില്‍ സുഖം നല്‍കുന്നു...!

നിന്നെ കുളിപ്പിച്ച വകയില്‍ എനിക്കും കിട്ടി അച്ഛന്റെ കയ്യില്‍ നിന്ന്... കണ്ണീന്ന് പൊന്നീച്ച പറക്കുന്ന പോലെ രണ്ടെണ്ണം...! അത് നീ കണ്ടതേയില്ല... കാരണം അപ്പോള്‍ ഞാന്‍ കിടപ്പ് മുറിയിലും നീ അടുക്കളയിലുമായിരുന്നല്ലോ...!

കാലം കടന്നു പോയി... 
എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയെനിക്കൊപ്പം നിന്നു...

പരീക്ഷ സന്ദര്‍ഭങ്ങളില്‍ ... ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ... അങ്ങിനെ... പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സന്ദര്‍ഭങ്ങളില്‍ പലപ്പോഴും എന്നെ വിഷമിപ്പിക്കുകയും അതിലേറെ എന്നെ സഹായിക്കുകയും ചെയ്തു നീ...!

നിന്നെ ആശ്രയിച്ചു എന്തെല്ലാം നേട്ടങ്ങള്‍ ഞാന്‍ കൊയ്തു...? നിന്റെ ധൃതി കാരണം എനിക്കെന്തൊക്കെ നഷ്ടപ്പെട്ടു...? പഴിക്കാനും പുകഴ്ത്താനും പോന്ന പലതും ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നുണ്ട്...

ഒടുവില്‍ ... പ്രാരാബ്ദ പെട്ടിയുമായി കടല് കടന്നു വന്നപ്പോഴും നീയെന്റെ കൂടെ പോന്നു... ഇവിടെ വന്നു എന്റെ ജീവിത രീതിയെ തിട്ടപ്പെടുത്തുന്നതില്‍ നീ പ്രധാന പങ്കു വഹിച്ചു... ഞാന്‍ ഗാഢമായി ഉറങ്ങിയപ്പോഴും ഉറങ്ങാതെ കൂട്ടിരുന്ന്‍....,... എനിക്ക് ഓഫീസില്‍ പോകാന്‍ സമയമായാല്‍ എന്നെ വിളിച്ചുണര്‍ത്തി നീ... 

നിന്നോട് ഞാനാവശ്യപ്പെട്ട സമയത്ത് ഒക്കെയും നീ എന്നെ ഉണര്‍ത്തി... ഉണര്‍ത്താന്‍ ശ്രമിച്ച നിന്റെ തലമണ്ടക്കിട്ടു കൊട്ടി മിണ്ടാതിരുന്നു കൂടെ നിനെക്കെന്നു പിറുപിറുത്തിട്ടുണ്ട് പലപ്പോഴും ഞാന്‍ ... ഒരു നീരസവുമില്ലാതെ നീ വീണ്ടുമെന്നെ വിളിച്ചുണര്‍ത്തി... ഇന്നും നീ എനിക്കൊപ്പം തന്നെയല്ലേ പ്രിയ കൂട്ടുകാരാ... 

രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നിന്റെ മുഖമുദ്ര ആയിരുന്നു...! സാങ്കേതിക വളര്‍ച്ചയുടെ പിറകെ ഞാന്‍ പോയപ്പോഴും പുത്തന്‍ രൂപത്തില്‍ വന്നു എനിക്കൊപ്പം നിന്നു നീ.. പ്രിയനേ... കാലം സാക്ഷി... നീ തന്നെ കാലത്തിന്റെ..., എന്റെ സമയത്തിന്റെ കാവല്‍ ഭടന്‍ ...! 

എന്റെ കാലം കഴിഞ്ഞാലും നീ ഇവിടെയൊക്കെ തന്നെ കാണും... അറിയാം.. നിനക്ക് മരണമില്ലെന്ന്...  എന്റെ ഹൃദയമിടിപ്പ്‌ നിലക്കുമ്പോഴും... നിന്റെ ഹൃദയമിടിപ്പ്‌ നില്‍ക്കില്ലെന്ന ഉറപ്പില്‍ .... 

ഇന്നലെ വരെയും... വാച്ച്, ടൈം പീസ്‌, ഘടികാരം... അങ്ങിനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നീയെനിക്ക് തോഴനായി...  ഇന്ന്... എന്റെ മൊബൈല്‍ ഫോണിലൂടെയും നീയെനിക്കൊപ്പമുണ്ട്... എന്റെ സമയത്തിന്റെ പാറാവുകാരനായി... 

ആ നിനക്കായ്‌,.. നിന്നെ കുറിച്ച് പറയാനായി ഒരല്‍പം സമയം ഞാന്‍ ചിലവഴിച്ചു എന്നതിലുള്ള സന്തോഷത്താല്‍ ഞാനുറങ്ങുന്നു...@!!! 

....ശുഭം....