Mar 17, 2012

ബന്‍സീറിന്റെ വിലപേശലും... മൊല്ലയുടെ മുന്‍കരുതലും...

"...എങ്ങനെയുണ്ടിപ്പോ... ഞാന്‍ വിലപേശിയപ്പോള്‍ അവന്‍ ഇരുനൂറ്റമ്പതു ഉര്‍പിയയാ കമ്മിയാക്കി തന്നത്... കണ്ടില്ലേ നീ... നീയായിരുന്നെങ്കില്‍ ഓന്‍ പറഞ്ഞത് മുഴുവന്‍ കൊടുക്കൂല്ലേ... അതോണ്ടാ ഞാന്‍ കൂടെ പോരാന്നു പറഞ്ഞേ..." 
പലചരക്ക് കടയില്‍ നിന്നും ബാക്കി കിട്ടിയ നോട്ടുകള്‍ എണ്ണിക്കൊണ്ട് ആത്മാഭിമാനത്തോടെ ബന്‍സീര്‍ അനിയനെ പുച്ഛഭാവത്തില്‍ നോക്കി... അനിയന്റെ മുഖത്ത് അപ്പോഴും ദുഖമെന്ന ഭാവം തളംകെട്ടി നില്‍ക്കുക തന്നെയായിരുന്നു...

ഇനി അടുത്തെതെന്തെന്ന ചോദ്യം അനിയന്റെ വായ്‌ തുറന്നു.
" കല്ല്‌ വാങ്ങണം ; പേര് എഴുതിക്കണം... "
" അതും ഞാന്‍ വാങ്ങിച്ചിട്ട് വരാം... നീ വീട്ടിലേക്കു പൊയ്ക്കോള്ളൂ.."

*=*=*=*

" ഈ കല്ലിനു നിങ്ങള്‍ പറഞ്ഞതിത്തിരി കൂടുതലാ... ഇതിലും വലിയ ഉരലിനിത്ര പൈസ വരൂല്ല... പേര് എഴുതിക്കുന്നു എന്ന് കരുതി ആളെ പിഴിയല്ലേ.. " ബന്‍സീര്‍ വിലപേശുക തന്നെയാണ്...

" ആര്‍ക്കു വേണ്ടിയിട്ടാ മോനേ...?"
" എന്റുപ്പക്ക് വേണ്ടി തന്നെയാ..."


" എന്നാല്‍ മോന്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്ക്... ഇനി ഇജ്ജ് സ്വര്‍ണ്ണം കൊണ്ട് മൂടിയാലും അണക്ക് ഞമ്മള്‍ കല്ല്‌ തരൂലാ... ഇജ്ജ് ബേറെ സ്ഥലം നോക്കിക്കോ... "
തികട്ടി വന്ന അമര്‍ഷം അമര്‍ത്തിപ്പിടിക്കാന്‍ ആകാതെ അയമുക്ക അലറി...


ബന്‍സീര്‍ ദേഷ്യത്തില്‍ നടന്നു നീങ്ങുന്നത്‌ കണ്ടു കയറിവന്ന കാദര്‍ മൊല്ല ചോദിച്ചു...
" അയമോ... എന്തിനാ ഇജ്ജ് ഓനോട്‌ കയര്‍ക്കുന്നെ... എന്താ ഓന്റെ പ്രശ്നം..."
" ഒന്നൂല്ല മൊല്ലാക്ക... മീസാന്‍ കല്ലിനാ ആ ഹിമാര്‍ ബല പേശുണതു... ഓനെയൊക്കെ ചീത്ത പറഞ്ഞാല്‍ മതിയോ ... ചാമ ഇട്ടു ബെടി ബക്കല്ലേ വേണ്ടത്..? "

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഒന്നമര്‍ത്തി മൂളിക്കൊണ്ട് മൊല്ലാക്ക പതിയെ പറഞ്ഞു...
"ന്നാ ഇജ്ജൊരു കല്ല്‌ എനിക്കും മാറ്റി ബെച്ചളാ... ദിവസോം കൊല്ലോമോക്കെ സമയമാകുമ്പോള്‍ എഴുതാനുള്ള കായീംകൂടി കൂട്ടി എത്രാച്ചാ ഞാന്‍ ഇപ്പത്തന്നെ തരാം... നാളെ മക്കള്‍ ചിലപ്പോ കായി കൂടുതലാന്നും പറഞ്ഞു മീസാന്‍ കല്ല്‌ തന്നെ ബെണ്ടാന്നു വെച്ചാലോ..."

*=*=*=*

മീസാന്‍ കല്ല്‌ = മുസ്ലിങ്ങള്‍ ഖബറിന് (കുഴിമാടത്തിനു) രണ്ടറ്റങ്ങളില്‍ തിരിച്ചറിവിലെക്കായി പേരെഴുതിയും അല്ലാതെയും വെക്കുന്ന കല്ല്‌...
...

No comments:

Post a Comment